2011, ഡിസംബർ 10, ശനിയാഴ്‌ച

അറബ് കവിത

വേനലിൽ 
നിസാർ ഖബ്ബാനി
വേനലിൽ                                                               
ഞാൻ തീരത്തു നിവർന്നു കിടന്ന്
നിന്നെക്കുറിച്ച് ഓർത്തു
നിന്നെച്ചൊല്ലി അനുഭവിക്കുന്നതെന്തെന്ന്
കടലിനോടു ഞാൻ പറഞ്ഞിരുന്നുവെങ്കിൽ
കടൽ ഉപേക്ഷിക്കുമായിരുന്നു
അതിന്റെ തീരങ്ങളെ
ചിപ്പികളെ
മത്സ്യങ്ങളെ
പിന്നെ,
എന്നെ പിന്തുടരുമായിരുന്നു.





പ്രണയിനി ചോദിക്കുന്നു
നിസാർ ഖബ്ബാനി

എന്റെ പ്രണയിനി ചോദിക്കുന്നു:
എനിക്കും ആകാശത്തിനും തമ്മിലെന്തരം?
നിനക്കും ആകാശത്തിനും തമ്മിൽ…….
എന്റെ പ്രണയമേ,
നീ ചിരിക്കുമ്പോൾ 
ഞാൻ ആകാശത്തെ മറക്കുന്നു.

2011, ഡിസംബർ 1, വ്യാഴാഴ്‌ച

മനോരോ (അയ്‌റ്റ അധ്യാപിക )


ഫിലിപ്പീന്‍സിലെ ആദിമ  ജന വര്‍ഗ്ഗങ്ങളില്‍   ഒന്നാണ് അയ്‌റ്റ(Aeta / ayta )കള്‍ .1991ല്‍  ഉണ്ടായ   പിനാടുബോ(Mt pinatubo ) അഗ്നിപര്‍വ്വത സ്ഫോടന ഫലമായി പിനാടുബോ പര്‍വ്വതത്തില്‍ താമസിച്ചിരുന്ന അയ്‌റ്റകള്‍ക്ക് വലിയ ദുരിതങ്ങള്‍ നേരിടേണ്ടി വന്നു. ലോകത്തിലെ മറ്റു ആദിമ ജനവര്‍ഗ്ഗങ്ങളെപ്പോലെ പൊതുധാരയില്‍ നിന്ന്  അകറ്റപ്പെട്ടവരാണ്  അയ്‌റ്റകളും. സ്വതവേ അംഗസംഖ്യ കുറഞ്ഞ ഈ വര്‍ഗ്ഗത്തിന് അഗ്നിപര്‍വ്വതസ്ഫോടനത്തിന്‍റെ ഫലമായി വലിയ ആള്‍നാശമുണ്ടായി. കുടിലുകളും കൃഷി ഭൂമികളും അവര്‍ വേട്ടയാടിയിരുന്ന കാടും കാട്ടുമൃഗങ്ങളുമൊക്കെ   ലാവാപ്രവാഹത്തില്‍  ചാരമായിപ്പോയി .സ്പാനിഷ്‌ അധിനിവേശ കാലത്ത് തങ്ങളുടെ ജീവനും മാനവും സംസ്കാരവും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനായി മലകയറിയ അയ്‌റ്റകളില്‍ ഒരു വിഭാഗത്തിന് നൂറ്റാണ്ടുകള്‍ക്കു ശേഷം അങ്ങനെ  മലയിറങ്ങേണ്ടി വന്നു. താഴ്‌വരയില്‍ താമസിക്കുവാന്‍ തുടങ്ങിയ ഇവരിലെ പുതിയ തലമുറയ്ക്ക് ഒരു സന്നദ്ധ സംഘടന നടത്തിയ സാക്ഷരതാ സെമിനാറിലൂടെ എഴുതാനും വായിക്കുവാനും കണക്കു കൂട്ടുവാനുമുള്ള പരിശീലനം ലഭിച്ചു. ഈ യുവ അയ്‌റ്റകള്‍ അവരുടെ സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങളെ എഴുത്ത്  പരിശീലിപ്പിക്കുവാന്‍ ശ്രമിച്ചു. സ്വന്തം പേര് എഴുതാന്‍ പഠിച്ചതുകൊണ്ട്   ചരിത്രത്തില്‍ ആദ്യമായി ഫിലിപ്പീന്‍സിലെ രാഷ്ട്രീയ പ്രക്രിയകളില്‍ 1992ല്‍ പങ്കെടുക്കുവാന്‍അയ്‌റ്റകള്‍ക്ക് കഴിഞ്ഞു. 
2004 ലെ പൊതു ഇലക്ഷന്റെ പക്ഷാത്തലത്തിലാണ് ബ്രില്ലാന്റെ മെന്‍ഡോസ( Brillantes mendoza) യുടെ Manoro (teacher) എന്ന സിനിമ രൂപം കൊള്ളുന്നത്. ഡോക്യുഫിക്ഷ്യന്‍ സ്വഭാവമുള്ള ഈ സിനിമയിലെ   തൊണ്ണൂറ്റിയഞ്ചു ശതമാനം സംഭാഷണവും അയ്‌റ്റകളുടെ ഗോത്രഭാഷയിലാണ്. ബാക്കി തഗലോഗും ഇംഗ്ളീഷും.
 2004  ആകുമ്പോഴേക്ക് കാര്യങ്ങള്‍ കുറേക്കൂടി മുന്നോട്ടു പോയിരുന്നു. ഒരു സംഘം  അയ്‌റ്റ കുട്ടികള്‍ക്ക് ടൌണിലെ പബ്ളിക് സ്ക്കൂളില്‍ പ്രവേശനം ലഭിച്ചിരുന്നു. അവരില്‍ ആദ്യ സംഘം എലിമെന്ററി കോഴ്സ് കഴിഞ്ഞു പുറത്തിറങ്ങുന്നു.  ജോലാനീല്‍ അബ്ലോന്‍ഗ്  (jonalyn ablong) എന്ന അയ്‌റ്റ പെണ്‍കിടാവാണ്  മനോരോ എന്ന സിനിമയിലെ നായികനടിയും മുഖ്യ കഥാപാത്രവും. അവളുടെ അച്ഛനും മുത്തച്ചനും അമ്മയുമൊക്കെ ഈ സിനിമയില്‍ അവരായിത്തന്നെ വേഷപ്പകര്‍ച്ചകളില്ലാതെ പ്രത്യക്ഷപ്പെടുന്നു.കൂടെ  അയ്‌റ്റ സമുദായത്തിലെ  മറ്റംഗങ്ങളും . 
ഇലക്ഷന്റെ തലേന്ന്  എലിമെന്ററി പരീക്ഷ പാസ്സായി തന്‍റെ ഗ്രാമത്തിലെത്തുന്ന ജോനാലീന്‍ തന്‍റെ കൈയിലുള്ള സാമ്പിള്‍ ബാലറ്റുകള്‍ ഉപയോഗിച്ച് തന്‍റെ സമുദായത്തിലെ മുതിര്‍ന്നവരെ വോട്ടു ചെയ്യുവാന്‍ പരിശീലിപ്പിക്കുന്നു. പ്രസിഡന്ഷ്യല്‍ ഇലക്ഷന് മൂന്ന് സ്ഥാനാര്‍ഥികളാണ്  ഉണ്ടായിരുന്നത്. Gloria Macapagal Arroyo (GMA) , Fernado Poe Jr.(FJP), Ping Lacson (Lacson) 
ഇവരുടെ പേരിന്റെ ചുരുക്കരൂപമാണ് ബാലറ്റില്‍ എഴുതേണ്ടത്. തിരക്കിട്ട ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്   തന്‍റെ മുത്തച്ചനെ 
കണ്ടില്ലെന്നു അവള്‍ ഓര്‍ക്കുന്നത്. അദ്ദേഹം ഇത്തവണ വോട്ടു ചെയ്യാമെന്ന് സമ്മതിച്ചിരുന്നതാണ് . അന്വേഷിച്ചപ്പോള്‍ അദ്ദേഹം കാട്ടില്‍ വേട്ടയ്ക്ക് പോയതാണെന്ന് അറിയുന്നു. അച്ഛനെയും കൂട്ടി അവള്‍ കാട്ടിലേക്ക് പോകുന്നു. അച്ഛന്‍ കാടുകയറുമ്പോള്‍ അവള്‍  കാടിനോട്‌ ചേര്‍ന്നു താമസിക്കുന്ന തന്‍റെ  വര്‍ഗ്ഗക്കാരെ എഴുത്ത് പഠിപ്പിക്കുന്നു. മുതിര്‍ന്നവരില്‍ പലരും പോളിങ്ങിനു പുറംതിരിഞ്ഞു നിന്നു. അവര്‍ അത് സമയം പാഴാക്കാനുള്ള എന്തോ  ഒന്നായി കണ്ട് ഭക്ഷണം തേടാനും മറ്റു  ജോലികള്‍ക്കുമായി പോയി.     
പോളിംഗ് തുടങ്ങിയപ്പോള്‍ അവള്‍ തന്‍റെ മാതാപിതാക്കളുമായി ബൂത്തിലെത്തുന്നു. അവിടെ കണ്ട കാഴ്ചകള്‍ അവളെ ദുഖിപ്പിക്കുന്നു. ക്യൂവില്‍ നിന്നിരുന്നവരില്‍ പലരും വോട്ടര്‍മാരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. അവസരം കിട്ടിയിരുന്നവരില്‍ പലര്‍ക്കും അത് ശരിയായ വിധത്തില്‍ വിനിയോഗിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അവള്‍ പോളിംഗ് ബൂത്തിന്റെ വരാന്തയില്‍ ഖിന്നയായി ഇരിക്കുന്നു. അന്നേരത്താണ്  ജനാധിപത്യത്തിന്റെ ഈ മഹോത്സവത്തിലേക്ക് പണം കടന്നുവരുന്നത്‌. വോട്ടു ചെയ്യാന്‍ നില്‍ക്കുന്നവരില്‍ ചിലര്‍ക്ക് രഹസ്യമായി പണം കൈമാറുന്ന കാഴ്ച അവളെ നിരാശയാക്കുന്നു. അവളുടെ കണ്ണു നിറയുന്നു. 
അപ്പോഴാണ്  മുത്തച്ഛന്‍ കാടിറങ്ങി വരുന്നത് അവള്‍ കണ്ടത്. അവള്‍ക്ക് തലേന്ന് മുത്തച്ചനെ  കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. അയാളുടെ ചുമലില്‍ വേട്ടയാടിപ്പിടിച്ച ഒരു കൂറ്റന്‍ പന്നിയുണ്ടായിരുന്നു. അയാള്‍ പേരക്കിടാവിനെയും  കൂട്ടി 
വീട്ടിലേക്കു നടക്കുന്നു.
രാത്രിയില്‍ നടക്കുന്ന ഗോത്രജനതയുടെ  ആഘോഷങ്ങളിലേക്കാണ് അവര്‍ നടന്നു ചെല്ലുന്നത്. ആട്ടവും പാട്ടും തീറ്റിയും കുടിയുമായി ആഘോഷങ്ങള്‍ കൊഴുക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു.
ലോകമെങ്ങുമുള്ള ആദിമനിവാസികള്‍ ഒരേ തരത്തിലാണ് പാര്‍ശ്വവല്ക്കരിക്കപെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും എന്നു 'മനോരോ' നമ്മെ ബോധ്യപ്പെടുത്തുന്നു. ജനാധിപത്യത്തിന്റെ ദൌര്‍ബല്യങ്ങളിലേക്കും  സിനിമ വിരല്‍ ചൂണ്ടുന്നു.
അതേസമയം   അയ്‌റ്റകളുടെ ജീവിതത്തിന്‍റെ ഡോക്യുമേന്റഷ്യന്‍  നിര്‍വഹിക്കുവാനും മെന്‍ഡോസയ്ക്ക് സാധിച്ചിരിക്കുന്നു. മറ്റു സിനിമകളില്‍ നിന്നു വ്യത്യസ്തമായി  സമൂഹശരീരത്തെയും    ജനാധിപത്യത്തെയും സംസ്കാരത്തെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാംസ്‌കാരിക ന്യൂനപക്ഷങ്ങളുടെ ജീവിതാവസ്ഥകളെയും അപഗ്രഥിക്കുന്നത്തിനുള്ള ഒരു ഉപകരണമായി സിനിമയെ മെന്‍ഡോസ ഉയര്‍ത്തുന്നു. 
മുത്തച്ചനെ അന്വേഷിച്ചു മലമുകളിലെ വനത്തിലേക്ക് നടക്കുന്ന അച്ഛന്റെയും മകളുടെയും യാത്രയോട് ഇഴചേര്‍ന്നു ഉയരുന്ന നാടന്‍ പാട്ട്  തീരെ ലളിതമായ ഒരു ജീവിത രീതിയുടെയും സംസ്കാരത്തിന്റെയും  വിസ്മയിപ്പിക്കുന്ന ചിത്രങ്ങള്‍ നല്‍കുന്നു.ആ സംസ്കാരവും ജീവിതരീതിയും  പുരാതനമായ ഫിലിപ്പിനോ മതവും  സഹസ്രാബ്ധങ്ങളെ  അതിജീവിച്ചത്‌ എങ്ങനെയെന്ന്  നാം അത്ഭുതപ്പെടുന്നു.
യൂറോ കേന്ദ്രീകൃതമായ അക്ഷരവിദ്യയും  വിദ്യാഭ്യാസവും  സംസ്കാരത്തിന്റെ അളവുകോലായ ആധുനിക ലോകത്ത് ഏറ്റവും താഴ്ന്ന സംസ്കാരത്തിന്റെ ഉടമകളായ ഫിലിപ്പിനികളായി ഗണിക്കപ്പെടുന്നവരാണ്  അയ്‌റ്റകള്‍ . അവരുടെ സംസ്കാരത്തിന്റെ ഔന്നത്യം 
മെന്‍ഡോസ ലോകത്തെ ബോധ്യപ്പെടുത്തുന്നു. രണ്ടു ദിവസത്തെ അധ്വാനത്തിന് ശേഷം തനിക്കു ലഭിച്ച പന്നിയുടെ മാംസം പാകം  ചെയ്തു ഗോത്രത്തിലുള്ളവര്‍ക്ക് മുഴുവന്‍  വിരുന്നു നടത്തുന്ന ജോനാലീന്റെ മുത്തച്ഛന്‍ ആട്ടത്തിനും പാട്ടിനുമിടയില്‍  ദൈവത്തോട് പറയുന്നു: നീ എനിക്ക്‌ നല്‍കിയ ഈ സൌഭാഗ്യം ഇതാ ഞാനെന്റെ സന്താനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വീതിക്കുന്നു. ഈ ഔന്നത്യവും എളിമയും നിസ്വാര്‍ത്ഥതയും കാട്ടിലല്ലാതെ മറ്റെങ്ങു കണ്ടുകിട്ടും? 
   

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

പ്രണയ കവിതകൾ ‌ - നിസാർ ഖബ്ബാനി






എന്റെ പ്രണയമേ
നിസാർ ഖബ്ബാനി

                                                                             
                                                                             
                                                                                
                                                                              
                                                                            










നീ
എന്റെ  ഉന്മാദത്തിന്റെ
തലത്തിലായിരുന്നുവെങ്കിൽ 
എന്റെ  പ്രണയമേ, 
ഉപേക്ഷിക്കേണ്ടി വരുമായിരുന്നു
നിന്റെ ആഭരണങ്ങളത്രയും.
ബ്രേസ്ലെറ്റുകൾ വിൽക്കേണ്ടിയും
എന്റെ മിഴികളിൽ
ഉറങ്ങേണ്ടിയും വരുമായിരുന്നു.
               * * *

താരതമ്യ പ്രണയം
നിസാർ ഖബ്ബാനി




                                                                           










നിന്റെ മറ്റു കാമുകർക്ക്
സദൃശനല്ല ഞാനോമനേ
മറ്റേയാൾ നിനക്കൊരു മേഘത്തെ തന്നാൽ
ഞാൻ നിനക്ക് മഴയാണു നൽകുക.

അവൻ നിനക്കൊരു റാന്തൽ തരികയാണെങ്കിൽ
ഞാൻ നിനക്ക് ചന്ദ്രനെ നൽകും
അവൻ നിനക്കൊരു ചില്ല നൽകുന്നുവെങ്കിൽ
ഞാൻ നിനക്ക് വൃക്ഷങ്ങൾ നൽകും
ഇനി മറ്റൊരാൾ നിനക്കൊരു നൗക നൽകിയാൽ
ഞാൻ നിനക്ക്  യാത്ര തരികതന്നെ ചെയ്യും.
                 * * *



ഞാൻ പ്രണയിക്കുമ്പോൾ
 നിസാർ ഖബ്ബാനി









                                                         


പ്രണയിക്കുമ്പോൾ
ഞാനാണു  കാലത്തിന്നധിപതിയെന്നു
തോന്നിപ്പോകുന്നു. 
ഭൂമിയും അതിലെ സകല വസ്തുക്കളും
എന്റെ അധീനത്തിലാകുന്നു
ഞാൻ എന്റെ കുതിരപ്പുറത്ത്
സൂര്യനിലേക്കു സഞ്ചരിക്കുന്നു.
           

പ്രണയിക്കുമ്പോൾ
ഞാൻ മിഴികൾക്ക് അപ്രാപ്യമായ
ദ്രാവകപ്രകാശമായി മാറുന്നു
എന്റെ നോട്ടുബുക്കിലെ കവിതകൾ
*കറുപ്പിന്റെയും തൊട്ടാവാടികളുടെയും
വയലുകളായി മാറുന്നു.
         


ഞാൻ പ്രണയിക്കുമ്പോൾ
എന്റെ വിരലുകളിൽ നിന്ന്

ജലം കുത്തിയൊഴുകുന്നു.

എന്റെ നാക്കിൽ പുല്ലുകൾ വളരുന്നു

ഞാൻ പ്രണയിക്കുമ്പോൾ

കാലങ്ങൾക്കെല്ലാം പുറത്ത്

മറ്റൊരു കാലമായി ഞാൻ മാറുന്നു.
       

ഞാൻ ഒരു സ്ത്രീയെ പ്രണയിക്കുമ്പോൾ
എല്ലാ വൃക്ഷങ്ങളും

എനിക്കു നേരേ

നഗ്നപാദരായി ഓടിവരുന്നു.

* opium (poppy) plant












                                                                            













      
                                           

2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

വസന്തങ്ങൾക്കിടയിലെ ഋതുപ്പകർച്ചകൾ





         വസന്തങ്ങൾക്കിടയിലെ ഋതുപ്പകർച്ചകൾ

  വിഖ്യാത കൊറിയൻ ചലച്ചിത്രകാരനായ കിംകിഡുകിന്റെ ‘spring summer
 fall winter... and spring’ എന്ന ചലച്ചിത്രം പേരു സൂചിപ്പിക്കുന്നതു 
പോലെത്തന്നെ രണ്ടു വസന്തങ്ങൾക്കിടയിലെ ഋതുക്കളുടെ കഥ പറയുന്നു. കൊറിയൻ പ്രകൃതിയുടെ ഋതുപ്പകർച്ചകളല്ല കിംകിഡുക്കിന്റെ വിഷയമെന്നു മാത്രം. വൃദ്ധനായ ഒരു ബുദ്ധഭിക്ഷുവിനേയും അയാളുടെ ശിഷ്യനേയും കേന്ദ്രീകരിച്ചാണ് ഈ സിനിമ വികസിക്കുന്നത്. ശിഷ്യന്റെ ജീവിതത്തിന്റെ വിഭിന്ന ഋതുക്കളുടെ കഥയാണ് സിനിമയുടെ വിഷയം. ഈ ഓരോ ഋതുവും 10 മുതൽ 15 വർഷം വരെയെങ്കിലും ദൈർഘ്യമുള്ളതാണു താനും.
   വന്യപ്രകൃതിയുടെ നടുവിൽ നിലകൊള്ളുന്ന വലിയൊരു വാതിലിനെ പശ്ചാത്തലമാക്കി കൊണ്ടാണ് സിനിമയുടെ ടൈറ്റിൽസീനുകൾ തെളിയുന്നത്.
ആത്മീയതയുടെ കവാടം എന്നു വിശേഷിപ്പിക്കാവുന്ന ഈ കവാടത്തിലൂടെ കടന്നുവേണം ബുദ്ധനിലേക്ക്, ആത്മവിദ്യയിലേക്ക്, നിർവാണത്തിലേക്ക് സഞ്ചരിക്കുവാൻ. ജ്ഞാനത്തിലേക്കും അതുവഴി കരഗതമാകുന്ന കരുണയിലേക്കുമുള്ള യാത്ര പക്ഷെ ഒരനിവാര്യതയല്ല ; കവാടത്തിന് ഇരുപുറവും സ്വതന്ത്രമായി, തുറസ്സായി കിടക്കുന്നു. എന്നാൽ ജ്ഞാനവും കരുണയും ലക്ഷ്യമാക്കുന്നവർ തുറസ്സുകളെ, അവ വാഗ്ദാനം ചെയ്യുന്ന അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെ അവഗണിക്കുക തന്നെ വേണം.
   ആത്മീയതയുടെ ഈ കവാടം സിനിമയുടെ ആദ്യ ഋതുവായ വസന്തത്തിലേക്ക് ഞരങ്ങിത്തുറക്കുമ്പോൾ തടാകത്തിലെ വിശാലമായ ജലപ്പരപ്പും അതിനു നടുവിലുള്ള ചെറിയ ബുദ്ധവിഹാരവും കാഴ്ചയാവുന്നു. കൂടെ പ്രകൃതിയുടെ ധ്വനിസാന്ദ്രമായ നിശ്ശബ്ദതയും ജലത്തിന്റെയും കാറ്റിന്റെയും മർമ്മരങ്ങളും നമുക്ക് അനുഭവിക്കാനാവുന്നു. ഈ വസന്തം ശിഷ്യന്റെ ബാല്യം കൂടിയാണ്.
     ശാകുന്തളത്തിലെ ആശ്രമ പ്രകൃതിയെ അനുസ്മരിപ്പിച്ചുകൊണ്ട് ജലത്തിലെയും മണ്ണിലേയും സകല ചരാചരങ്ങളും അവിടെ താളൈക്യത്തോടെ കഴിയുന്നു. ഗുരുവും ശിഷ്യനും ആ പ്രകൃതിയുടെ താളത്തിൽ നിമഗ്നരായാണ് ജീവിച്ചിരുന്നതും. തടാകത്തിലെ ജലപ്പരപ്പും കാട്ടാറുകളുടെ സംഗീതവും  സ്വർണ്ണമത്സ്യങ്ങളും കാറ്റിന്റെ മർമ്മരങ്ങളും മഞ്ഞും മഴയും പാമ്പും തവളയുമൊക്കെ ശിഷ്യന്റെ ബാല്യത്തിനു മാന്ത്രികമായ ചാരുതയേകുന്നു. ആ പ്രകൃതിയുടെ താളം താൽക്കാലികമായെങ്കിലും തകർത്തുകൊണ്ടാണ് ഹിംസ പ്രത്യക്ഷപ്പെടുന്നത്. ആശ്രമജീവിതം നയിക്കുന്ന ബാലനിലൂടെ ഹിംസയെ പ്രത്യക്ഷപ്പെടുത്തിയതിലൂടെ മനുഷ്യപ്രകൃതിയിൽ തന്നെ ഹിംസയെ കിംകിഡുക് അടയാളപ്പെടുത്തുന്നു.
 മത്സ്യത്തിന്റെയും പാമ്പിന്റെയും തവളയുടെയും ശരീരത്തിൽ കല്ല് കെട്ടിവെച്ച് അവയുടെ ക്ലേശകരമായ സഞ്ചാരങ്ങൾ കണ്ട്  ആനന്ദിക്കുന്ന ശിഷ്യന്റെ മുതുകിൽ ഭാരമേറിയ കല്ല് കെട്ടിവെച്ച് ഗുരു അവനെ അവന്റെ കൃത്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നു. താൻ പീഢിപ്പിച്ചുവിട്ട ജീവികളെ തിരഞ്ഞ് അവൻ പ്രകൃതിയിലേക്ക് ഇറങ്ങുന്നു. മുതുകിൽ പാറക്കല്ലുമായി രൂക്ഷമായ കാനനപ്രകൃതിയിലേക്കിറങ്ങുന്ന കുട്ടി തവളയെ മോചിപ്പിക്കുന്നു. പാമ്പിന്റെയും മത്സ്യത്തിന്റെയും ജഢങ്ങൾ കണ്ടെത്തുന്ന ബാലൻ ഉറക്കെ വിലപിക്കുന്നു .മുതുകിലെ പാറക്കല്ലിന്റെ ഭാരത്തിൽനിന്നു മോചിതനായെങ്കിലും ആ കല്ലിന്റെ ഭാരം അവന്റെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്നു.
  
   ഗ്രീഷ്മം ആസക്തികളുടെ ഋതുവാണ്. സർപ്പങ്ങൾ ഇണചേരുന്ന ദൃശ്യത്തിലേക്ക് നോക്കിനിൽക്കുന്ന ടീനേജുകാരനായ ശിഷ്യനിൽ നിന്നു ഗ്രീഷ്മാസക്തികൾ തുടങ്ങുന്നു.
ഏതാനും മിനിറ്റുകൾക്കു ശേഷം വനപാതയിൽ മോഡേൺ വസ്ത്രങ്ങൾ ധരിച്ച ഒരമ്മയേയും മകളേയും കാണുന്നു. അയാൾ അവരെ തോണിയിൽ കയറ്റി ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നു. രോഗിയായ മകൾക്ക് ചികിത്സ തേടിയെത്തിയതായിരുന്നു അവർ. അവളുടെ ആത്മാവ് രോഗാതുരമാണെന്ന് ഗുരു കണ്ടെത്തുന്നു. അമ്മ മകളെ ആശ്രമത്തിൽ താമസിപ്പിച്ച് മടങ്ങുന്നു. ഇതോടെ ഗ്രീഷ്മാസക്തികളുടെ ജ്വാലകൾ ആശ്രമാന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുന്നു. വനത്തിനകത്തെ പരുക്കൻ പാറക്കെട്ടുകളിലൊന്നിൽ അവർ വന്യമായി ഇണചേരുന്നതിന്റെയും ശേഷം വിശ്രാന്തിയനുഭവിക്കുന്നതിന്റെയും ദൃശ്യങ്ങളുണ്ട് സിനിമയിൽ. എന്നാൽ ആസക്തികളുടെ അന്ത്യമായിരുന്നില്ല അത്. മറിച്ച് ആരംഭമായിരുന്നു. കാര്യം മനസ്സിലാക്കിയ ഗുരു പെൺകുട്ടിയെ തിരിച്ചയക്കുന്നു.  ആസക്തികൾ മനുഷ്യനെ ഹിംസയിലേക്ക് നയിക്കുന്നുവെന്ന്  ശിഷ്യനെ ബോധ്യപ്പെടുത്തുവാൻ ഗുരു ശ്രമിക്കുന്നുവെങ്കിലും അത് വിജയിക്കുന്നില്ല. അവൻ
കാമുകിയെത്തേടി ആശ്രമം വിടുന്നു. ആശ്രമത്തിലെ ബുദ്ധവിഗ്രഹവും അയാൾ കൂടെ കൊണ്ടുപോകുന്നു. തന്റെ ആത്മാവിന്റെ പ്രതിരൂപമെന്നു തോന്നിയതു കൊണ്ടാവണം പോകുന്ന വഴിയിൽ ആശ്രമത്തിലെ പൂവങ്കോഴിയെ അയാൾ സ്വതന്ത്രമാക്കുന്നു.
     ഹേമന്തത്തിൽ കൊലപാതകിയായി ഭ്രാന്തുപിടിച്ച് യുവാവായ ശിഷ്യൻ തിരിച്ചെത്തുന്നു. തങ്ങളുടെ ആസക്തികൾ ആളിപ്പടർന്ന വനഭൂമിയിൽ അയാൾ അലറി വിളിച്ച് അലഞ്ഞുനടക്കുന്നു. ഗുരു അയാളുടെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് എത്തുന്നു. ശിഷ്യനെ യാത്രയാക്കിയ ഗുരു സ്വയം ചിതയൊരുക്കി അനുഷ്ഠാനപരമായ ആത്മഹത്യ വരിക്കുന്നതോടെ ഹേമന്തത്തിന്റെ വാതിൽ അടയുന്നു.
     ശിശിരത്തിൽ ശിക്ഷ കഴിഞ്ഞു ശിഷ്യൻ (മുതിർന്ന ഈ ഭിക്ഷുവിന്റെ വേഷം സംവിധായകൻ തന്നെയാണ് ചെയ്തിരിക്കുന്നത്)  തിരിച്ചെത്തുന്നതോടെ ആശ്രമം വീണ്ടും സജീവമാകുന്നുണ്ട്. അയാൾ ഗുരുവിന്റെ പാത പിന്തുടർന്ന് കഠിന പരിശീലനങ്ങളിലൂടെ കടന്നുപോകുന്നു. കാലം കടന്നുപോകവേ ഒരു നാൾ തുണികൊണ്ട് മുഖം മറച്ച് ഒരു സ്ത്രീ കൈക്കുഞ്ഞുമായി ആശ്രമത്തിലെത്തുന്നു. കുഞ്ഞിനെ ആശ്രമത്തിൽ ഉപേക്ഷിച്ച് കടന്നുകളയുന്നതിനിടയിൽ അവൾ ആശ്രമത്തിലേക്ക് ജലമെടുക്കുന്ന ഹിമക്കുഴിയിൽ വീണുമരിക്കുന്നു.
 അരയിൽ കയർത്തുമ്പിൽ കൊളുത്തിയ ഭാരവുമായി യോഗി ഉറഞ്ഞുകിടക്കുന്ന   
തടാകത്തിനു മുകളിലൂടെ, ചെങ്കുത്തായ കുന്നിൻചെരുവുകളിലൂടെ യാത്ര ചെയ്യുന്നു.
ആ യാത്രയിൽ ബാല്യത്തിലെ ഹിംസയുടെ ചിത്രങ്ങൾ അയാളുടെ മനസ്സിൽ നിരന്തരം തെളിഞ്ഞു മറയുന്നുണ്ട്.
കൊറിയൻ നാടോടിഗാനമായ അരിരാങ്ങി(Arirang)ന്റെ അകമ്പടിയോടെയുള്ള ഈ സ്വയംപീഢനങ്ങളിലൂടെ അയാൾ ശരീരത്തിൽ ഒരു കഥാർസിസ് സാധ്യമാക്കുന്നു.
ക്രൂരതയുടെ, ഹിംസയുടെ ആസക്തികളുടെ ആവിഷ്കാരങ്ങൾ കിംകിഡുക്കിന്റെ സിനിമാലോകത്ത് സുലഭമാണ്. ക്രൂരതയും ഹിംസയും ആസക്തികളും തന്നെയാണ് മനുഷ്യപ്രകൃതിയെന്നും കിമ്മിന്റെ സിനിമകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് അനുഭവപ്പെടും. മനുഷ്യന്റെ ഹിംസയുടെയും ആസക്തികളുടെയും അസ്ഥിവരെ സ്പർശിച്ചറിഞ്ഞ കലാകാരനാണ് കിംകിഡുക്. അത്തരത്തിലുള്ള ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം മനുഷ്യപ്രകൃതിയുടെ ഭാവിയെക്കുറിച്ച് ശുഭവിശ്വാസിയാവുക
എളുപ്പമല്ല. ലോകം നിറഞ്ഞുനിൽക്കുന്ന ഹിംസയുടെ ഇരുട്ടിൽ പ്രകാശം ചൊരിയുവാൻ ഉള്ളിലെ അഗ്നികളെ വീണ്ടെടുക്കുക വഴി മനുഷ്യരാശിയ്ക്കു കഴിയുമെന്ന കിമ്മിന്റെ പ്രത്യാശയാണ് ഈ ചിത്രത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന
തോന്നൽ മനസ്സിൽ ദീപ്തമാവുമ്പോൾ മുന്നിൽ ഭാവിയുടെ കൂരിരുട്ടിൽ ദൂരെ ചില ചെറുപ്രകാശങ്ങൾ പ്രത്യക്ഷപ്പെടുന്നതായി നാം അറിയുന്നു. ആ കാഴ്ച നൽകുന്ന
ആശ്വാസവും പ്രത്യാശയും ചെറുതല്ല.
ചിത്രത്തിന്റെ അവസാന ഋതുവായ വസന്തത്തിൽ ആശ്രമത്തിൽ വീണ്ടും ബാല്യത്തിന്റെ പാദപതനങ്ങളുയരുന്നു. ശിശിരത്തിൽ ഹിമക്കുഴിയിൽ വീണുമരിച്ച സ്ത്രീയുടെ ശിശു ബാല്യത്തിൽ എത്തിയിരിക്കുന്നു. തടാകത്തിൽനിന്നു കയറിയെത്തിയ ഒരാമയെ പീഢിപ്പിച്ചുകൊണ്ട് അവന്റെ പൊട്ടിച്ചിരി ഉയരുന്നു. ആ പൊട്ടിച്ചിരി പ്രേക്ഷകനെ അവന്റെ മുൻഗാമിയെക്കുറിച്ച് ഓർമ്മിപ്പിക്കുമ്പോൾ ഋതുചക്രം പൂർത്തിയായി സിനിമ അവസാനിക്കുന്നു.      


2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

റൂമിയുടെ വാക്ക്

കന്നഡ കവിത 
എച്.എസ്.ശിവപ്രകാശ്  

തയ്യാറായിരുന്നു ഈ മുന്തിരിക്കള്ള്
ലോകത്തു മുന്തിരിത്തോട്ടങ്ങള്‍
പിറക്കുന്നതിനും മുമ്പേ.

ശേഷിച്ചിരിക്കും ഈ മുന്തിരിക്കള്ള് 
ലോകത്തിലെ മുന്തിരിത്തോട്ടങ്ങള്‍ 
മരിച്ചതിനു ശേഷവും.

  

2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

അറബ് കവിത


സുപ്രധാനമാണ്
നിസാർ ഖബ്ബാനി

പ്രകാശം സുപ്രധാനമാണ്
ദീപത്തേക്കാൾ.
കവിത സുപ്രധാനമാണ്
അതെഴുതിയ നോട്ട്ബുക്കിനേക്കാൾ.
ചുംബനം സുപ്രധാനമാണ്
അധരങ്ങളേക്കാൾ.
നിനക്ക് ഞാനെഴുതിയ കത്തുകൾ
നമ്മളിരുവരേക്കാൾ
ശ്രേഷ്ഠവും
സുപ്രധാനവുമാണ്;
നിന്റെ സൗന്ദര്യവും
എന്റെ ഭ്രാന്തും
ആളുകൾ കണ്ടെത്തുവാനിരിക്കുന്ന
പ്രമാണങ്ങൾ
അവ മാത്രമാണ്.



2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

കന്നഡ കവിത


വെളിമ്പറമ്പിലെ ഉറക്കം
മൂഡ്നാകൂഡു ചിന്നസ്വാമി

ഉറക്കമെന്നു പറഞ്ഞാൽ
ഇങ്ങനെയായിരിക്കണം:
നട്ടുച്ചവെയിലത്ത്
പണിചെയ്തു തളർന്ന ശരീരം
കൈയും കാലും നീട്ടി
ഉടൽ അൽപം ചുരുക്കി
പറമ്പിന്റെ വരമ്പത്ത് തലചായ്ച്ച്
മെല്ലെ കറുകക്കാറ്റു വീശുമ്പോൾ
കൂർക്കം വലിച്ച്.

തുറസ്സായ സ്ഥലത്ത്
മതിമറന്നുറങ്ങുന്ന ഉറക്കം
ഇങ്ങനെയായിരിക്കണം.

പുൽപ്പൊന്തയിൽ നിന്നു പാഞ്ഞുവന്ന
പച്ചിലപ്പാമ്പ്
ഉടലിലാകെ ഇഴഞ്ഞു നടന്നിട്ടും
ഒരു കോട്ടവും തട്ടാത്ത ഉറക്കം.
കറുമുറെ പുല്ല് തിന്നുന്ന കാള
മുത്തി മണത്തിട്ടും
ദേഹമനങ്ങാതെ അങ്ങനെ

മോഹങ്ങൾ ഉണ്ടെങ്കിലല്ലേ
കിനാവുകൾ പിന്തുടരുന്നത്
പാപഭയം അലട്ടുമ്പോഴല്ലേ
ഞെട്ടിവിറയ്ക്കുന്നത്;
കിനാവിൽ
പച്ചിലപ്പാമ്പ് കണ്ണിൽ കൊത്തുന്നത്;
കാള കൊമ്പിൽ കൊരുത്ത്
അങ്ങുമിങ്ങും എടുത്തെറിയുന്നത്.

ശുദ്ധമായ ഇരുപത്തിനാലു ക്യാരറ്റ് ഉറക്കം
എന്നു പറഞ്ഞാൽ
പാവപ്പെട്ടവന്റെ വെളിമ്പറമ്പിലെ ഉറക്കമാണ്.

                                                                                      
 വിവ: തേർളി.എൻ.ശേഖർ,
             ഫാസിൽ
                                
 Mudnakudu chinnaswamy's poem translated from kannada by Therly.N.Shekhar and Fazil.                                  

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

അറബ് കവിത


നിന്നെ ചുംബിക്കുമ്പോഴെല്ലാം
  -നിസാർ ഖബ്ബാനി

നീണ്ട വിരഹങ്ങൾക്കു പിറകെ
നിന്നെ ചുംബിക്കുമ്പോഴെല്ലാം
എനിക്കു തോന്നുന്നു
തിരക്കിട്ടെഴുതിയ
ഒരു പ്രണയലേഖനം
ചുവന്ന ഒരു തപാൽപ്പെട്ടിയിൽ
നിക്ഷേപിക്കുന്നതായി.




A Nizar Qabbani poem translated from English by Fazil



















2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

കന്നഡ കവിത



കല്ലിന്റെ ഹൃദയം
 എച് .എസ് . ശിവപ്രകാശ്
                                
കല്ലിന്റെ ഹൃദയങ്ങള്‍ക്കു മേല്‍                 
ബലിഷ്ഠ കരങ്ങളില്‍ നിന്നുള്ള 
അടികളുടെ തോരാമഴ;
ചുറ്റികയടികള്‍ക്കു പിറകെ 
ചുറ്റികയടികൾ
  
ഭൂമിയുടെ ഗര്‍ഭപാത്രത്തിലും
കുന്നുകളിലും മലകളിലും                                                           
കടലുകളുടെ മടിത്തട്ടിലും 
ഹൃദയങ്ങളുടെ നിശ്ശബ്ദതയിലും
പാവം കല്ലുകള്‍
ഹതാശരായി  
സ്വയം ഒളിപ്പിക്കുന്നത് 
ഇക്കാരണത്താലാണ്.


പക്ഷെ
അടികള്‍ക്കുമേല്‍
അടികള്‍ വീഴുമ്പോഴാണ് 
കല്ല്‌ ഹൃദയത്തെപ്പോലെ 
ലോലമാകുന്നത്.
ഹൃദയം കല്ലിനെപ്പോലെ 
കഠിനമാകുന്നത്. 


വിവ: തേര്‍ളി .എന്‍ . ശേഖര്‍
          ഫാസിൽ  

H.S.Sivaprakash's poem translated from Kannada by Therly.N.Shekhar and Fazil.

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

കന്നഡ കവിത


ഞാനൊരു മരമായിരുന്നെങ്കില്‍              
മൂഡ്‌ നാകൂഡു ചിന്നസ്വാമി


ഞാനൊരു മരമായിരുന്നെങ്കില്‍ 
കിളി കൂട് കൂട്ടുന്നതിനു മുമ്പ് 
നിന്‍റെ ജാതിയേതെന്ന്
ചോദിക്കില്ലായിരുന്നു.
വെയിലെന്നെ തഴുകുമ്പോള്‍ 
തണലിന് അയിത്തം വരില്ലായിരുന്നു.
കുളിര്‍ക്കാറ്റുമായുള്ള ഇലകളുടെ സ്നേഹം 
മധുരിക്കുമായിരുന്നു.
മഴത്തുള്ളികള്‍ നീ ചണ്‍ഡാലനെന്നു പറഞ്ഞ്
പിന്മാറില്ലായിരുന്നു.
ഞാന്‍ വേരൂന്നി തളിരിടുമ്പോള്‍ 
തീണ്ടല്ലേ തീണ്ടല്ലേയെന്നു പറഞ്ഞ് 
ഭൂമാതാവ് ഓടില്ലായിരുന്നു.

എന്‍റെ പുറന്തോടില്‍ മേനിയുരസി
പവിത്രയായ പശു 
ചൊറിച്ചില്‍ മാറ്റുമ്പോള്‍ 
അതിന്‍റെ അംഗങ്ങളില്‍ അമര്‍ന്നിരിക്കുന്ന 
മുപ്പത്തിമുക്കോടി ദേവതകള്‍ 
എന്നെ സ്പര്‍ശിക്കുമായിരുന്നു.

ആര്‍ക്കറിയാം!
എന്‍റെ  അന്ത്യകാലത്ത്
വെട്ടിപ്പൊളിച്ചിട്ട വരണ്ട ഒരു ചീള്
ഹോമാഗ്നിയില്‍   വെന്ത്
പാവനമാകുമായിരുന്നോ എന്തോ?
അല്ലെങ്കില്‍ 
ഒരു സത്പുരുഷന്‍റെ ജഡംപേറും മഞ്ചമായി
നാലു സജ്ജനങ്ങളുടെ 
ചുമലിലേറുമായിരുന്നോ?

വിവ: തേര്‍ളി.എന്‍ .ശേഖര്‍ - ഫാസില്‍    
Mudnakudu Chinnaswamy's poem Translated from Kannada by Therly.N.Shekhar and Fazil.