2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

നെൽക്കതിർ

നെൽക്കതിർ

ബത്തീനിലും മൻസിലിലുമൊക്കെയായി അബുദാബി നഗരത്തിൽ കുറെയേറെ തത്തകളുണ്ട്. നഗരത്തിരക്കിലൂടെ നടക്കുന്നതിനിടയിൽ പെട്ടെന്ന് തലയ്ക്കുമുകളിൽ നെഞ്ചിൽ കൊളുത്തിവലിക്കുമ്പോലെയുള്ള ശബ്ദമുയരും. നിമിഷനേരത്തേക്ക് ഒരു പുഞ്ചവയൽ വരമ്പിലേക്ക് തെറിച്ചുവീണ് മുഖമുയർത്തും. അറിയാതെ പഴയ സുൽത്താനെ ഓർത്തുപോകും. മരങ്ങൾ വെച്ചുപിടിപ്പിച്ചും തെരുവോരങ്ങളിൽ പുൽത്തടങ്ങളും പൂച്ചെടികളും വെച്ചുപിടിപ്പിച്ചും ഈ മരുനഗരത്തെ ഉദ്യാനസമാനമാക്കി
യ വലിയ മനുഷ്യൻ. തത്തകളെ കൊണ്ടുവന്ന് നഗരത്തിൽ തുറന്നുവിട്ടതും അദ്ദേഹമായിരുന്നത്രേ. ഇത് മിത്തോ യാഥാർത്ഥ്യമോയെന്ന് അറിയില്ല.
ഇതിസലാത്ത് ഹെഡ് ഓഫീസിനടുത്തുള്ള വലിയ പള്ളിയുടെ കോമ്പൗണ്ടിൽ പഴയ കൽ വിളക്കിനരികെ ഏകാകിയും ചിന്തകനുമായ ഒരെണ്ണത്തെ കഴിഞ്ഞയാഴ്ച കണ്ടു;പേരറിയാത്ത ഒരു മരത്തിന്റെ കൊമ്പിൽ വിചാരമഗ്നനായി ഇരിക്കുകയായിരുന്നു. എന്റെ കാലൊച്ച കേട്ടാവണം കക്ഷി മുഖമുയർത്തി. പിന്നെ 'ശടപടേ'ന്ന് ഒരു ചോദ്യം:
'അല്ല സാർ, നെൽക്കതിർ എന്നാൽ എന്താണ്?'
'എന്തേ ചോദിക്കാൻ?'
'ഞങ്ങളുടെ ഒരു മുതുമുത്തശ്ശി അങ്ങനെ ഒന്നിനെക്കുറിച്ച് മരണസമയത്ത് പറഞ്ഞിട്ടുണ്ട്. കുറേ കാലം മുമ്പാണ്. ഒരു പക്ഷെ അത് അവരുടെ അന്ത്യാഭിലാഷമായിരുന്നിരിക്കണം. അന്നും അത് എന്താണെന്ന് ഈ നഗരത്തിലെ തത്തകൾക്ക് മനസ്സിലായില്ല. പക്ഷെ ആരും അത് മറന്നില്ല. തലമുറകളിലൂടെ പകർന്ന് അത് എന്താണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ.'
നെൽക്കതിരിനെ കക്ഷിയ്ക്കുമുന്നിൽ സമർത്ഥമായി എങ്ങനെ അവതരിപ്പിക്കാമെന്ന് ചിന്തിക്കുവാൻ ഞാൻ ഒരു നിമിഷമെടുത്തു. അപ്പോഴേയ്ക്ക് ബഹളമുണ്ടാക്കിക്കൊണ്ട് മരക്കൊമ്പിൽ ഒരു സംഘം കുഞ്ഞു കിളികളെത്തി. നമ്മുടെ ചിന്തകന് അതത്ര ഇഷ്ടപ്പെട്ടല്ല്ലെന്നു തോന്നുന്നു.'പിന്നെ കാണാ'മെന്നു പറഞ്ഞ് കക്ഷി പറന്നുപോയി.പിന്നെ കണ്ടിട്ടില്ല.
വരും വരാതിരിക്കില്ല.

2012, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

കന്നഡ ദളിത്‌ കവിത

ചെരിപ്പും ഞാനും 
മൂഡ്‌നാകൂഡു ചിന്നസ്വാമി 

ഞാന്‍ ക്ഷേത്രത്തിലേക്കു പോകുമ്പോള്‍ 
ചെരിപ്പുകള്‍ പുറത്തുവെക്കാറില്ല;
എന്നെത്തന്നെ പുറത്തുവെക്കും.

ചെരിപ്പുകുത്തിയുടെ കാലുകളില്‍ 
ചെരിപ്പുകള്‍ കണ്ടാല്‍ 
മനുഷ്യന്‍ പട്ടിയെ കടിച്ചതുപോലുള്ള
ഒരപൂര്‍വ വാര്‍ത്തയാകുന്നു.

ചെരിപ്പുകള്‍ തട്ടിക്കുടയുന്ന 
എല്ലാവരുടെ കാലുകളും 
എന്‍റെമേല്‍ അമര്‍ന്നിഴയുന്നു;
ഞാനൊരു ചെടിയും 
ചെരിപ്പുകള്‍ എന്‍റെ വേരുകളുമെന്ന് 
അവര്‍ക്ക് മനസ്സിലാവുകയില്ല.

വരണ്ട നീര്‍ക്കുഴിയിലേക്ക് 
കഴുത്തു നീട്ടുന കൊക്കിനെപ്പോലെ 
വിരല്‍ത്തുമ്പുകളില്‍ എഴുന്നുനിന്ന്
ഞാന്‍ ദൈവരൂപത്തെ എത്തിനോക്കുന്നു;
കാണാന്‍ കഴിയുന്നതത്രയും  കവര്‍ന്നെടുക്കുന്നു.
ഫണക്കുട നിവര്‍ത്തുകയും 
മൃദു മെത്തയായി നിവരുകയും ചെയ്ത 
ഡസന്‍കണക്കിന് തലകള്‍ക്കിടയില്‍
തിളങ്ങുന്ന മകുടമണി 
ഒരിക്കല്‍ ഞാന്‍ കണ്ടു;
വജ്രം പതിപ്പിച്ച കിരീടം
ആ കണ്‌ഠഹാരം, പൂണൂല്‍ .....

മണിമുഴക്കി
ആരതി ഉഴിയുമ്പോള്‍
എന്‍റെ കാല്‍ക്കീഴിലെ ചെരിപ്പുകള്‍ 
കാഞ്ഞ ഇരുമ്പിന്റെതാവുന്നു
എന്‍റെ വിശക്കുന്ന  ഉടല്‍
ജ്വാലകളില്‍ വെന്തെരിയുന്നു.

തന്‍റെ അകലം കാത്തുസൂക്ഷിക്കുന്ന 
കൂറുള്ള  ആ കൊടിമരത്തെ
എനിക്കിഷ്ടമാണ് 
അതിനുമുന്നിലുള്ള ധൂപക്കുറ്റിയില്‍
സാമ്പ്രാണിയെരിയിച്ച്
ഇത്തിരി പുകയുയര്‍ത്തുമ്പോള്‍
ഞാന്‍ കൃതാര്‍ഥനാവുന്നു.

തേവരുടെ അടുത്തു ചെന്ന് 
ദക്ഷിണ കൊടുക്കുകയും 
പ്രദക്ഷിണം വെക്കുകയും ചെയ്യുന്നവര്‍ 
ഇമയനക്കാതെ 
ഇടയ്ക്കിടെ 
എന്നെത്തന്നെ നോക്കിനില്‍ക്കും;
എന്‍റെ മനസ്സ് തേവരില്‍ മാത്രം
 
അവര്‍ കോവിലില്‍ നിന്ന്‍ 
പൂവും ചന്ദനവും സ്വീകരിക്കുന്നു 
പക്ഷെ അവരുടെ ആത്മാവ് 
പുറത്ത് അഴിച്ചുവെച്ച 
ചെരിപ്പുകളുടെ അടുത്ത്;
എന്നും നടയില്‍ നിന്ന്‍ 
കഴുത്തു നീട്ടി എത്തിനോക്കി 
സുകൃതനാകുന്ന എന്‍റെ ആത്മാവ് 
അകത്ത് 
തേവരുടെ അടുത്ത്.

മൊഴിമാറ്റം: തേര്‍ളി.എന്‍ .ശേഖര്‍ ,ഫാസില്‍