2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

ഭൂതയാത്ര; ഒരു വായനക്കുറിപ്പ്

ഭൂതയാത്ര; ഒരു വായനക്കുറിപ്പ്
മീരാബാലകൃഷ്ണന്‍
(മൂന്നാംവർഷ ബോട്ടണിബിരുദം
ശ്രീ കേരളവർമ്മ കോളേജ്‌ തൃശൂർ)    

നോവലിന്റെ പതിവ് പശ്ചാത്തലങ്ങളില്‍ നിന്നും കഥാസന്ദര്‍ഭങ്ങളില്‍ നിന്നും വ്യത്യസ്തതയുള്ള ഒന്നാണ് ഫാസിലിന്റെ ഭൂതയാത്ര; മിത്തുകളും പ്രണയവും വിരഹവും ഇഴയിട്ടു നെയ്തെടുത്ത മനോഹരമായ ഒരു നോവല്‍.
പൂര്വ്വികന്‍ ചെയ്ത ഒരു ദുഷ്കര്‍മ്മത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ നടക്കുന്ന പുതുതലമുറക്കാരനായ ജമാൽ  എന്നയുവാവിന്റെ ജീവിതം പറയുന്നു ഭൂതയാത്ര. ഈ കടംവീട്ടലിന്റെ ഭാഗമായി ഹമീദ് എന്ന കച്ചവടക്കാരനെ തിരക്കി പൂങ്കുറിശ്ശിയെന്ന ഗ്രാമത്തിലേക്കുള്ള ജമാലിന്റെയാത്രകളിലൂടെയാണ് നോവല്‍ മുന്നോട്ടുനീങ്ങുന്നത്. ഹമീദിനെ കണ്ടെത്തുവാന്‍ അയാള്‍ക്ക് കഴിയുന്നില്ല. ഈ യാത്രകള്‍ക്കിടയില്‍ ജമാല്‍ ഹമീദിന്റെ മകളായ ശബ്നയെ പരിചയപ്പെടുന്നു. താമസിയാതെ അവര്‍ അനുരാഗബദ്ധരാവുന്നു. മധുരനാരങ്ങയുടെ ഗന്ധമായി പ്രണയം ഈ നോവലിന്റെയുള്ളില്‍ നിറഞ്ഞുനില്ക്കുന്നു. ഹമീദിനെ തിരക്കിനടന്നിരുന്ന ജമാല്‍ അയാളെ കണ്ടുകഴിഞ്ഞ് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തി കഴിഞ്ഞാല്‍ പിന്നീട് ശബ്നയെ കാണുവാന്‍ സാധിക്കാതെ വരും എന്നോര്‍ത്ത് ജമാല്‍ അസ്വസ്ഥനാകുന്നു. 
മൂന്നു തവണ സ്യൂഡോ ഡെത്ത്സംഭവിച്ച വല്ല്യുപ്പ നോവലിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. കമ്മുട്ടിമൂപ്പരുടെ ദുഷ്ചെയ്തികളുടെ അനന്തര ഫലമെന്നോണം മറുജീവിതം ജീവിക്കുന്ന ഈ കഥാപാത്രമാണ് ഈ നോവലിലെ എറ്റവും ശക്തമായ കഥാപാത്രം. ഈ കഥാപാത്രത്തിന്റെ മറുജീവിതവുമായി ബന്ധപ്പെട്ട് ആവിഷ്കരിക്കപ്പെടുന്ന ചേക്കുട്ടിയെന്ന മിത്ത് ഈ നോവലിന്റെ എറ്റവും ആകർഷകമായ  ഒരു ഘടകമാണ്.
ജമാലിന്റെ അമ്മായിയുടെ പ്രണയത്തെപ്പറ്റി ശൈഖിന്റെ കോഴിയിൽ  വിവരിക്കുന്നുണ്ട്. കാണാതായ പ്രിയതമന്‍ തിരിച്ചുവരുന്നതിനുവേണ്ടി അമ്മായി ശൈഖ് മുഹിയദ്ദീന് നേരുന്ന കോഴിയെ ഒരു ദിവസം കാണാതാകുന്നു. പിന്നീട് ജീവിതത്തിന്റെ പല കാലങ്ങളില്‍ വേദനിപ്പിക്കുന്ന ഒരോർമ്മ  പോലെ അത് പ്രത്യക്ഷപ്പെടുകയും അമ്മായിയെ മുറിവേല്പിക്കുകയും ചെയ്യുന്നു.
ഭൂതയാത്രയില്‍ എന്നെ എറെ ആകര്ഷിച്ച ഭാഗം കൊങ്ങന്‍ വെള്ളംആണ്. പെരുമഴയ്ക്കു നടുവില്‍ വള്ളപ്പടിയിലിരുന്ന് മുളകുചാറിന്റെയും പൊരിച്ച അയിലയുടെയും ചുടുചോറിന്റെയും രുചിയെക്കുറിച്ചു പറയുമ്പോള് വായനക്കാരിയ്ക്ക് വായില്‍ രുചികളുടെ കപ്പലോട്ടമായിരുന്നു. വാട്ടിയ നാക്കിലയില്‍ പൊതിഞ്ഞു കൊണ്ടുവന്ന അരപ്പ് ഒഴിച്ച്, പുളിമാങ്ങ രണ്ടെണ്ണം പൂണ്ട് ചെറുതുണ്ടുകളാക്കി നുറുക്കിയിട്ട്, മീന്‍ കഷണങ്ങള്‍ വാരിയിട്ട് വെക്കുന്ന മീന്‍ കറി…. നോവല്‍ ആസ്വാദകര്‍ക്ക് തങ്ങളുടെ പാചക സമ്പത്തില് ചേര്ത്തു വെക്കാവുന്ന ഒന്നായി അത്!
തീര്ത്തും വ്യത്യസ്തമായ ഒരു വായനാനുഭവം ആസ്വാദകര്‍ക്ക് നല്കുന്ന നോവലാണ് ഭൂതയാത്ര. പ്രതിഭാധനരായ എഴുത്തുകാരെല്ലാം തങ്ങളുടേതു മാത്രമായ എഴുത്തുശൈലിയാല്‍ വ്യത്യസ്തരാണ്. അത്തരത്തില്‍ ഭാഷയിലും കഥപറച്ചിലിലും തന്റ്റേതായ ഒരു ശൈലി ഫാസിലിന്റെ ഭൂതയാത്രയില്‍ നിറഞ്ഞുനില്ക്കുന്നുണ്ട്.

2016, ജൂൺ 9, വ്യാഴാഴ്‌ച

പിൻബെഞ്ച്

പിൻബെഞ്ച് 
മുമ്പെങ്ങുമില്ലാത്തവിധം നമ്മുടെ കവിത ഇന്ന് കാലത്തോട് അടുപ്പം കാണിക്കുന്നുണ്ട്. സമൂഹത്തിന്റെ ബഹുസ്വരങ്ങൾ വലിയ ഒരളവു വരെ കവിതയിൽ നിന്നുയരുന്നു. ഒട്ടൊക്കെ ജനാധിപത്യവൽക്കരിക്കപ്പെട്ട ഒരിടം കവിതയിൽ പ്രത്യക്ഷപ്പെടുന്നു. ‘സൈബർസ്പേസ്നൽകിയ വലിയ ഒരു സാദ്ധ്യതയാണത്.
ജുനൈദ് അബൂബക്കറിന്റെ കവിതകളുടെ രംഗപ്രവേശം കവിതയുടെ ചരിത്രസന്ധിയെ സ്പർശിച്ചുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. കവിതകളിൽ പ്രകൃതിയും ജീവിതവും പലപാട് ചിതറിക്കിടക്കുന്നു; താൻ ജനിച്ച കുടിയേറ്റ ഗ്രാമത്തിൽനിന്ന് പട്ടുപോയ മരങ്ങൾ തൊട്ട് സൈബർ ജീവിതവും മനുഷ്യജീവിതത്തിന്റെ വർത്തമാനകാല നിസ്സഹായതകളും വരെ.നീദൈവത്തിൽ വിശ്വസിക്കുന്നുവോ പടക്കളത്തിൽ മൂകനായ് മരുന്നിൽ മയങ്ങി, അന്ധനായ് ചോരച്ചാലിൻ നടുവിൽ                              പ്രതീക്ഷകളുടെ ചാരവുമായി നിൽക്കുന്ന 
വിഭ്രാന്തനായ ദൈവത്തെ
എന്ന് കവിത ചോദിക്കുന്നത് അത്തരമൊരു നിസ്സഹായാവസ്ഥയിലാണ്.
കാതെത്ര കൂർപ്പിച്ചാലും  ചിലത് നമ്മൾ കേൾക്കാതെ പോകാം      തീവണ്ടി ചൂളംവിളികളീൽ മുങ്ങി, ഒരമ്മയുടെ അച്ഛന്റെ, ആങ്ങളയുടെ…………….. എന്നും ജുനൈദിന്റെ കവിത വർത്തമാനത്തെ അടയാളപ്പെടുത്തുന്നു.
കലാപങ്ങളിലും യുദ്ധങ്ങളിലും കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ ആത്മാക്കളെക്കൊണ്ട് ദൈവം മരിച്ചവർക്ക് വഴികാട്ടുന്ന നക്ഷത്രങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഹൂറികൾ മാത്രമുള്ള, നഴ്സറി സ്ക്കൂളുകളില്ലാത്ത ദൈവരാജ്യത്തിൽ കുരുന്നാത്മാക്കളെക്കൊണ്ട് അയാൾ വേറെന്തു ചെയ്യാനാണ്? എന്ന് കവിത ദൈവത്തിന്റെ നിസ്സഹായത ചുമക്കുന്നു.                   
കവിതയിലൂടെ ജുനൈദ് നമുക്കായി കൊണ്ടുവരുന്ന ജീവിതാനുഭവങ്ങൾക്കിടയിൽ ഇയാൾ ഒളിച്ചുകടത്തുന്ന ഒന്ന് പ്രവാസമാണ്. ഇയാൾ മുരിങ്ങച്ചുവട്ടിലെ നിലാവിനെച്ചൊല്ലി വിലപിക്കുന്നില്ല. ഒറ്റപ്പെടുന്നിടത്തൊക്കെ അയാൾ ലോകത്തിന്റെ പലഭാഗത്തുനിന്നെത്തിയ സമാനജീവിതങ്ങളുമായി ഐക്യപ്പെട്ട് ആശ്വാസം കണ്ടെത്തുന്നുണ്ട്. എന്നാൽ തീക്ഷ്ണമായ മരണഭീതി ഇയാളെ പ്രവാസാനുഭവം എന്ന നിലയിൽ വിടാതെ പിന്തുടരുന്നു. സമാഹാരത്തിലെ പല കവിതകളിലൂടെയും കടന്നുപോവുമ്പോൾ അത് അനുഭവമാകുന്നു. താരീഖ് മസൂദിന്റെഒന്റാർജാത്രഎന്ന സിനിമയിലെ ഒരു രംഗം ജുനൈദിനെ വായിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ ഓർമ്മയിലെത്തി. പ്രവാസിയായ പേരക്കിടാവുമൊത്ത് നടക്കുന്നതിനിടയിൽ സിനിമയിലെ മുത്തശ്ശൻ ഡാക്കാ നഗരത്തിന്റെ പ്രാന്തത്തിലുള്ള പഴയ ഒരു ശ്മശാനം കാണിച്ചുകൊടുക്കുന്നു. കോളനിവാഴ്ചക്കാലത്തെ ഇംഗ്ലീഷുകാരുടേതാണ് അത്. അതിനകത്തെ കല്ലറകളിലും സ്മാരകശിലകളിലുമുള്ള ജനനമരണകാലങ്ങൾ വായിച്ചുനോക്കുവാൻ മുത്തശ്ശൻ പറയുന്നു, നാല്പതിൽ കൂടുതൽ പ്രായം ഒരാൾക്കുപോലും ഉണ്ടാവില്ല, അവരൊന്നും യുദ്ധത്തിൽ മരിച്ചവരല്ല, പരദേശവും കാലാവസ്ഥയും ചേർന്നാണ് അവരെ ചെറുപ്പത്തിലേ കൊന്നുകളഞ്ഞത്. തന്റേതല്ലാത്ത ആകാശവും ഭൂമിയും തന്നെ കൊന്നുകളഞ്ഞേക്കുമോയെന്ന് ഭയക്കുന്ന ഒരാളുടെ സാന്നിധ്യം കവിതകളിലുണ്ട്. പ്രവാസജീവിതത്തിന്റെ മഹാഭയങ്ങളിലൊന്നാണത്. ജുനൈദിനു നന്ദി.

പിൻബെഞ്ച് 
ജുനൈദ് അബൂബക്കർ 
ലോഗോസ്ബുക്സ്‌  
വില 60രൂപ

2016, ഏപ്രിൽ 13, ബുധനാഴ്‌ച

എന്റെ പുതിയ നോവല്. ഇപ്പോള്  കേരളത്തിലെ പ്രമുഖ ബുക്ക്സ്റ്റാളുകളില്  ലഭിക്കുന്നു. പുസ്തകം  ഓണ് ലൈനി ല്   വാങ്ങിക്കാം :readersshoppe.com