ചെരിപ്പും ഞാനും
മൂഡ്‌നാകൂഡു ചിന്നസ്വാമി
ഞാന്‍ ക്ഷേത്രത്തിലേക്കു പോകുമ്പോള്‍
ചെരിപ്പുകള്‍ പുറത്തുവെക്കാറില്ല;
എന്നെത്തന്നെ പുറത്തുവെക്കും.
ചെരിപ്പുകുത്തിയുടെ കാലുകളില്‍
ചെരിപ്പുകള്‍ കണ്ടാല്‍
മനുഷ്യന്‍ പട്ടിയെ കടിച്ചതുപോലുള്ള
ഒരപൂര്‍വ വാര്‍ത്തയാകുന്നു.
ചെരിപ്പുകള്‍ തട്ടിക്കുടയുന്ന
എല്ലാവരുടെ കാലുകളും
എന്‍റെമേല്‍ അമര്‍ന്നിഴയുന്നു;
ഞാനൊരു ചെടിയും
ചെരിപ്പുകള്‍ എന്‍റെ വേരുകളുമെന്ന്
അവര്‍ക്ക് മനസ്സിലാവുകയില്ല.
വരണ്ട നീര്‍ക്കുഴിയിലേക്ക്
കഴുത്തു നീട്ടുന കൊക്കിനെപ്പോലെ
വിരല്‍ത്തുമ്പുകളില്‍ എഴുന്നുനിന്ന്
ഞാന്‍ ദൈവരൂപത്തെ എത്തിനോക്കുന്നു;
കാണാന്‍ കഴിയുന്നതത്രയും കവര്‍ന്നെടുക്കുന്നു.
ഫണക്കുട നിവര്‍ത്തുകയും
മൃദു മെത്തയായി നിവരുകയും ചെയ്ത
ഡസന്‍കണക്കിന് തലകള്‍ക്കിടയില്‍
തിളങ്ങുന്ന മകുടമണി
ഒരിക്കല്‍ ഞാന്‍ കണ്ടു;
വജ്രം പതിപ്പിച്ച കിരീടം
ആ കണ്‌ഠഹാരം, പൂണൂല്‍ .....
മണിമുഴക്കി
ആരതി ഉഴിയുമ്പോള്‍
എന്‍റെ കാല്‍ക്കീഴിലെ ചെരിപ്പുകള്‍
കാഞ്ഞ ഇരുമ്പിന്റെതാവുന്നു
എന്‍റെ വിശക്കുന്ന ഉടല്‍
ജ്വാലകളില്‍ വെന്തെരിയുന്നു.
തന്‍റെ അകലം കാത്തുസൂക്ഷിക്കുന്ന
കൂറുള്ള ആ കൊടിമരത്തെ
എനിക്കിഷ്ടമാണ്
അതിനുമുന്നിലുള്ള ധൂപക്കുറ്റിയില്‍
സാമ്പ്രാണിയെരിയിച്ച്
ഇത്തിരി പുകയുയര്‍ത്തുമ്പോള്‍
ഞാന്‍ കൃതാര്‍ഥനാവുന്നു.
തേവരുടെ അടുത്തു ചെന്ന്
ദക്ഷിണ കൊടുക്കുകയും
പ്രദക്ഷിണം വെക്കുകയും ചെയ്യുന്നവര്‍
ഇമയനക്കാതെ
ഇടയ്ക്കിടെ
എന്നെത്തന്നെ നോക്കിനില്‍ക്കും;
എന്‍റെ മനസ്സ് തേവരില്‍ മാത്രം
അവര്‍ കോവിലില്‍ നിന്ന്‍
പൂവും ചന്ദനവും സ്വീകരിക്കുന്നു
പക്ഷെ അവരുടെ ആത്മാവ്
പുറത്ത് അഴിച്ചുവെച്ച
ചെരിപ്പുകളുടെ അടുത്ത്;
എന്നും നടയില്‍ നിന്ന്‍
കഴുത്തു നീട്ടി എത്തിനോക്കി
സുകൃതനാകുന്ന എന്‍റെ ആത്മാവ്
അകത്ത്
തേവരുടെ അടുത്ത്.
മൊഴിമാറ്റം: തേര്‍ളി.എന്‍ .ശേഖര്‍ ,ഫാസില്‍