2016 ഓഗസ്റ്റ് 3, ബുധനാഴ്‌ച

ഭൂതയാത്ര; ഒരു വായനക്കുറിപ്പ്

ഭൂതയാത്ര; ഒരു വായനക്കുറിപ്പ്
മീരാബാലകൃഷ്ണന്‍
(മൂന്നാംവർഷ ബോട്ടണിബിരുദം
ശ്രീ കേരളവർമ്മ കോളേജ്‌ തൃശൂർ)    

നോവലിന്റെ പതിവ് പശ്ചാത്തലങ്ങളില്‍ നിന്നും കഥാസന്ദര്‍ഭങ്ങളില്‍ നിന്നും വ്യത്യസ്തതയുള്ള ഒന്നാണ് ഫാസിലിന്റെ ഭൂതയാത്ര; മിത്തുകളും പ്രണയവും വിരഹവും ഇഴയിട്ടു നെയ്തെടുത്ത മനോഹരമായ ഒരു നോവല്‍.
പൂര്വ്വികന്‍ ചെയ്ത ഒരു ദുഷ്കര്‍മ്മത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ നടക്കുന്ന പുതുതലമുറക്കാരനായ ജമാൽ  എന്നയുവാവിന്റെ ജീവിതം പറയുന്നു ഭൂതയാത്ര. ഈ കടംവീട്ടലിന്റെ ഭാഗമായി ഹമീദ് എന്ന കച്ചവടക്കാരനെ തിരക്കി പൂങ്കുറിശ്ശിയെന്ന ഗ്രാമത്തിലേക്കുള്ള ജമാലിന്റെയാത്രകളിലൂടെയാണ് നോവല്‍ മുന്നോട്ടുനീങ്ങുന്നത്. ഹമീദിനെ കണ്ടെത്തുവാന്‍ അയാള്‍ക്ക് കഴിയുന്നില്ല. ഈ യാത്രകള്‍ക്കിടയില്‍ ജമാല്‍ ഹമീദിന്റെ മകളായ ശബ്നയെ പരിചയപ്പെടുന്നു. താമസിയാതെ അവര്‍ അനുരാഗബദ്ധരാവുന്നു. മധുരനാരങ്ങയുടെ ഗന്ധമായി പ്രണയം ഈ നോവലിന്റെയുള്ളില്‍ നിറഞ്ഞുനില്ക്കുന്നു. ഹമീദിനെ തിരക്കിനടന്നിരുന്ന ജമാല്‍ അയാളെ കണ്ടുകഴിഞ്ഞ് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തി കഴിഞ്ഞാല്‍ പിന്നീട് ശബ്നയെ കാണുവാന്‍ സാധിക്കാതെ വരും എന്നോര്‍ത്ത് ജമാല്‍ അസ്വസ്ഥനാകുന്നു. 
മൂന്നു തവണ സ്യൂഡോ ഡെത്ത്സംഭവിച്ച വല്ല്യുപ്പ നോവലിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. കമ്മുട്ടിമൂപ്പരുടെ ദുഷ്ചെയ്തികളുടെ അനന്തര ഫലമെന്നോണം മറുജീവിതം ജീവിക്കുന്ന ഈ കഥാപാത്രമാണ് ഈ നോവലിലെ എറ്റവും ശക്തമായ കഥാപാത്രം. ഈ കഥാപാത്രത്തിന്റെ മറുജീവിതവുമായി ബന്ധപ്പെട്ട് ആവിഷ്കരിക്കപ്പെടുന്ന ചേക്കുട്ടിയെന്ന മിത്ത് ഈ നോവലിന്റെ എറ്റവും ആകർഷകമായ  ഒരു ഘടകമാണ്.
ജമാലിന്റെ അമ്മായിയുടെ പ്രണയത്തെപ്പറ്റി ശൈഖിന്റെ കോഴിയിൽ  വിവരിക്കുന്നുണ്ട്. കാണാതായ പ്രിയതമന്‍ തിരിച്ചുവരുന്നതിനുവേണ്ടി അമ്മായി ശൈഖ് മുഹിയദ്ദീന് നേരുന്ന കോഴിയെ ഒരു ദിവസം കാണാതാകുന്നു. പിന്നീട് ജീവിതത്തിന്റെ പല കാലങ്ങളില്‍ വേദനിപ്പിക്കുന്ന ഒരോർമ്മ  പോലെ അത് പ്രത്യക്ഷപ്പെടുകയും അമ്മായിയെ മുറിവേല്പിക്കുകയും ചെയ്യുന്നു.
ഭൂതയാത്രയില്‍ എന്നെ എറെ ആകര്ഷിച്ച ഭാഗം കൊങ്ങന്‍ വെള്ളംആണ്. പെരുമഴയ്ക്കു നടുവില്‍ വള്ളപ്പടിയിലിരുന്ന് മുളകുചാറിന്റെയും പൊരിച്ച അയിലയുടെയും ചുടുചോറിന്റെയും രുചിയെക്കുറിച്ചു പറയുമ്പോള് വായനക്കാരിയ്ക്ക് വായില്‍ രുചികളുടെ കപ്പലോട്ടമായിരുന്നു. വാട്ടിയ നാക്കിലയില്‍ പൊതിഞ്ഞു കൊണ്ടുവന്ന അരപ്പ് ഒഴിച്ച്, പുളിമാങ്ങ രണ്ടെണ്ണം പൂണ്ട് ചെറുതുണ്ടുകളാക്കി നുറുക്കിയിട്ട്, മീന്‍ കഷണങ്ങള്‍ വാരിയിട്ട് വെക്കുന്ന മീന്‍ കറി…. നോവല്‍ ആസ്വാദകര്‍ക്ക് തങ്ങളുടെ പാചക സമ്പത്തില് ചേര്ത്തു വെക്കാവുന്ന ഒന്നായി അത്!
തീര്ത്തും വ്യത്യസ്തമായ ഒരു വായനാനുഭവം ആസ്വാദകര്‍ക്ക് നല്കുന്ന നോവലാണ് ഭൂതയാത്ര. പ്രതിഭാധനരായ എഴുത്തുകാരെല്ലാം തങ്ങളുടേതു മാത്രമായ എഴുത്തുശൈലിയാല്‍ വ്യത്യസ്തരാണ്. അത്തരത്തില്‍ ഭാഷയിലും കഥപറച്ചിലിലും തന്റ്റേതായ ഒരു ശൈലി ഫാസിലിന്റെ ഭൂതയാത്രയില്‍ നിറഞ്ഞുനില്ക്കുന്നുണ്ട്.

2016 ജൂൺ 9, വ്യാഴാഴ്‌ച

പിൻബെഞ്ച്

പിൻബെഞ്ച് 
മുമ്പെങ്ങുമില്ലാത്തവിധം നമ്മുടെ കവിത ഇന്ന് കാലത്തോട് അടുപ്പം കാണിക്കുന്നുണ്ട്. സമൂഹത്തിന്റെ ബഹുസ്വരങ്ങൾ വലിയ ഒരളവു വരെ കവിതയിൽ നിന്നുയരുന്നു. ഒട്ടൊക്കെ ജനാധിപത്യവൽക്കരിക്കപ്പെട്ട ഒരിടം കവിതയിൽ പ്രത്യക്ഷപ്പെടുന്നു. ‘സൈബർസ്പേസ്നൽകിയ വലിയ ഒരു സാദ്ധ്യതയാണത്.
ജുനൈദ് അബൂബക്കറിന്റെ കവിതകളുടെ രംഗപ്രവേശം കവിതയുടെ ചരിത്രസന്ധിയെ സ്പർശിച്ചുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. കവിതകളിൽ പ്രകൃതിയും ജീവിതവും പലപാട് ചിതറിക്കിടക്കുന്നു; താൻ ജനിച്ച കുടിയേറ്റ ഗ്രാമത്തിൽനിന്ന് പട്ടുപോയ മരങ്ങൾ തൊട്ട് സൈബർ ജീവിതവും മനുഷ്യജീവിതത്തിന്റെ വർത്തമാനകാല നിസ്സഹായതകളും വരെ.നീദൈവത്തിൽ വിശ്വസിക്കുന്നുവോ പടക്കളത്തിൽ മൂകനായ് മരുന്നിൽ മയങ്ങി, അന്ധനായ് ചോരച്ചാലിൻ നടുവിൽ                              പ്രതീക്ഷകളുടെ ചാരവുമായി നിൽക്കുന്ന 
വിഭ്രാന്തനായ ദൈവത്തെ
എന്ന് കവിത ചോദിക്കുന്നത് അത്തരമൊരു നിസ്സഹായാവസ്ഥയിലാണ്.
കാതെത്ര കൂർപ്പിച്ചാലും  ചിലത് നമ്മൾ കേൾക്കാതെ പോകാം      തീവണ്ടി ചൂളംവിളികളീൽ മുങ്ങി, ഒരമ്മയുടെ അച്ഛന്റെ, ആങ്ങളയുടെ…………….. എന്നും ജുനൈദിന്റെ കവിത വർത്തമാനത്തെ അടയാളപ്പെടുത്തുന്നു.
കലാപങ്ങളിലും യുദ്ധങ്ങളിലും കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ ആത്മാക്കളെക്കൊണ്ട് ദൈവം മരിച്ചവർക്ക് വഴികാട്ടുന്ന നക്ഷത്രങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഹൂറികൾ മാത്രമുള്ള, നഴ്സറി സ്ക്കൂളുകളില്ലാത്ത ദൈവരാജ്യത്തിൽ കുരുന്നാത്മാക്കളെക്കൊണ്ട് അയാൾ വേറെന്തു ചെയ്യാനാണ്? എന്ന് കവിത ദൈവത്തിന്റെ നിസ്സഹായത ചുമക്കുന്നു.                   
കവിതയിലൂടെ ജുനൈദ് നമുക്കായി കൊണ്ടുവരുന്ന ജീവിതാനുഭവങ്ങൾക്കിടയിൽ ഇയാൾ ഒളിച്ചുകടത്തുന്ന ഒന്ന് പ്രവാസമാണ്. ഇയാൾ മുരിങ്ങച്ചുവട്ടിലെ നിലാവിനെച്ചൊല്ലി വിലപിക്കുന്നില്ല. ഒറ്റപ്പെടുന്നിടത്തൊക്കെ അയാൾ ലോകത്തിന്റെ പലഭാഗത്തുനിന്നെത്തിയ സമാനജീവിതങ്ങളുമായി ഐക്യപ്പെട്ട് ആശ്വാസം കണ്ടെത്തുന്നുണ്ട്. എന്നാൽ തീക്ഷ്ണമായ മരണഭീതി ഇയാളെ പ്രവാസാനുഭവം എന്ന നിലയിൽ വിടാതെ പിന്തുടരുന്നു. സമാഹാരത്തിലെ പല കവിതകളിലൂടെയും കടന്നുപോവുമ്പോൾ അത് അനുഭവമാകുന്നു. താരീഖ് മസൂദിന്റെഒന്റാർജാത്രഎന്ന സിനിമയിലെ ഒരു രംഗം ജുനൈദിനെ വായിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ ഓർമ്മയിലെത്തി. പ്രവാസിയായ പേരക്കിടാവുമൊത്ത് നടക്കുന്നതിനിടയിൽ സിനിമയിലെ മുത്തശ്ശൻ ഡാക്കാ നഗരത്തിന്റെ പ്രാന്തത്തിലുള്ള പഴയ ഒരു ശ്മശാനം കാണിച്ചുകൊടുക്കുന്നു. കോളനിവാഴ്ചക്കാലത്തെ ഇംഗ്ലീഷുകാരുടേതാണ് അത്. അതിനകത്തെ കല്ലറകളിലും സ്മാരകശിലകളിലുമുള്ള ജനനമരണകാലങ്ങൾ വായിച്ചുനോക്കുവാൻ മുത്തശ്ശൻ പറയുന്നു, നാല്പതിൽ കൂടുതൽ പ്രായം ഒരാൾക്കുപോലും ഉണ്ടാവില്ല, അവരൊന്നും യുദ്ധത്തിൽ മരിച്ചവരല്ല, പരദേശവും കാലാവസ്ഥയും ചേർന്നാണ് അവരെ ചെറുപ്പത്തിലേ കൊന്നുകളഞ്ഞത്. തന്റേതല്ലാത്ത ആകാശവും ഭൂമിയും തന്നെ കൊന്നുകളഞ്ഞേക്കുമോയെന്ന് ഭയക്കുന്ന ഒരാളുടെ സാന്നിധ്യം കവിതകളിലുണ്ട്. പ്രവാസജീവിതത്തിന്റെ മഹാഭയങ്ങളിലൊന്നാണത്. ജുനൈദിനു നന്ദി.

പിൻബെഞ്ച് 
ജുനൈദ് അബൂബക്കർ 
ലോഗോസ്ബുക്സ്‌  
വില 60രൂപ

2016 ഏപ്രിൽ 13, ബുധനാഴ്‌ച

എന്റെ പുതിയ നോവല്. ഇപ്പോള്  കേരളത്തിലെ പ്രമുഖ ബുക്ക്സ്റ്റാളുകളില്  ലഭിക്കുന്നു. പുസ്തകം  ഓണ് ലൈനി ല്   വാങ്ങിക്കാം :readersshoppe.com

2015 ഫെബ്രുവരി 17, ചൊവ്വാഴ്ച

എപ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻ കുട്ടി
എന്റെ പുതിയ കഥാസമാഹാരം ഫെബ്രുവരി അവസാനവാരം പ്രകാശനം ചെയ്യപ്പെടുന്നു. ലോഗോസ് ബുക്സാണ് പ്രസാധകർ.
അവതാരിക: തേർളി എൻ ശേഖർ
കവർ: അലിഫ് ഷാ
കോപ്പികൾക്ക് വിളിക്കുക: 984741398 അല്ലെങ്കിൽ  മെയിൽ ചെയ്യുക:logospmna@gmail.com

2014 ഒക്‌ടോബർ 19, ഞായറാഴ്‌ച

മരിയാന ട്രെഞ്ചിൽ നിന്നുള്ള ജീവിതങ്ങൾ
ഫാസിൽ
രാത്രികളിൽ കൂരിരുട്ടിന്റെ മറപറ്റി മാത്രം പുറത്തിറങ്ങിയിരുന്ന, പകൽ വെളിച്ചത്തിൽ കണ്ടാൽ മേൽജാതിക്കാരുടെ കല്ലേറു കൊണ്ട് മരിക്കാൻ വിധിക്കപ്പെട്ടിരുന്ന മനുഷ്യജീവിതങ്ങളുടെ ചരിത്രരേഖയാണ് ജയമോഹന്റെ നൂറുസിംഹാസനങ്ങൾ’. പകൽ മുഴുവൻ അവർ കാടിനകത്ത് കുഴികളുണ്ടാക്കി കുഞ്ഞുകുട്ടികളോടൊത്ത് പന്നികളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ്. രാത്രി പുറത്തിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. പുഴുക്കൾ, എലികൾ, ചത്തുപോയ ജീവികൾ തുടങ്ങി എന്തിനേയും ചുട്ടുതിന്നും…….. എന്നാൽ ഇത് നായാടികളെ സംബന്ധിച്ച ഒരു കഥയല്ല. നായാടികളുടെ ഗോത്രജീവിതം ആവിഷ്കരിക്കുക ജയമോഹന്റെ ലക്ഷ്യവുമല്ല. നായാടികളുടെ ജീവിതത്തിലേക്കാണ് നോവലിന്റെ ചൂണ്ടുവിരൽ നീളുന്നത്. എന്നാൽ ശേഷിച്ച വിരലുകൾ ചൂണ്ടുന്നിടത്താണ് കഥയുടെ കാതൽ കിടക്കുന്നത്.
     മലയാളിയുടെ സാമൂഹ്യജീവിതത്തിന്റെ, അടിയാളജീവിത ചരിത്രത്തിന്റെ, നിലയില്ലാ കയത്തിൽ നിന്നാണ് നൂറുസിംഹാസനങ്ങളിലെ അടിയാള സമൂഹം വരുന്നത്. നമ്മുടെ സാമൂഹ്യജീവിത ചരിത്രത്തിന്റെ, ഭൂതകാല ജീവിതത്തിന്റെ മരിയാന ട്രെഞ്ചാണ് കയം. അല്ലെങ്കിൽ നിരവധി മരിയാന ട്രെഞ്ചുകളിൽ ഒന്നാണ്. ശാന്തസമുദ്രത്തിൽ മരിയാന ട്രെഞ്ച് കണ്ടെത്തിയതു പോലെ ഒരു കണ്ടെത്തലാണ് ഇതും. മരിയാന ട്രെഞ്ചിനെ കണ്ടെത്തൽ കടലാഴങ്ങളെ സംബന്ധിച്ച്, ഭൂമിയുടെ ഉപരിതലത്തിന്റെ നിമ്നോന്നതികളെ സംബന്ധിച്ച് അതുവരെ ഉണ്ടായിരുന്ന ധാരണകളുടെയും അറിവുകളുടെയും ധാരയിൽ ഒരു വിച്ഛേദം സംഭവിക്കുകയായിരുന്നു. അത്തരം ഒരു വിച്ഛേദം നൂറു സിംഹാസനങ്ങൾസാധ്യമാക്കുന്നു. മരിയാനട്രെഞ്ചിൽ എത്തുകയെന്നാൽ ഭൂമിയുടെ അകക്കാമ്പിന് അടുത്തുചെല്ലുക എന്നുകൂടി അർത്ഥമുണ്ട്. മലയാളിയുടെ സാമൂഹ്യജീവിതത്തിന്റെ അകക്കാമ്പിന്റെ പരിസരങ്ങളിൽ നിന്നാണ്  നോവലിലെ കാപ്പനും അയാളുടെ അമ്മയും വരുന്നത്.
      ഇതൊരു ദളിത് കൃതിയല്ല. അതിദളിതരാണ് ഇതിലെ കഥാപാത്രങ്ങൾ. സംഘബലമോ വോട്ട്ബാങ്ക് രാഷ്ട്രീയമോ വശമില്ലാത്തവർ. വിളക്കിലെ എണ്ണ വറ്റുന്നതുപോലെ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നവർ. ദളിതർ പോലും അകറ്റിനിർത്തുന്നവർ.
ഹോസ്റ്റലിൽ എന്നോടൊപ്പം മുറി പങ്കിടാൻ ഒരു ആദിവാസിയും മുമ്പോട്ട് വന്നില്ല. എനിക്ക് കക്കൂസ് ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു. വെളുപ്പാൻ കാലത്ത് തീവണ്ടിപ്പാളത്തിനടുത്ത് ചെന്നിരുന്നു വേണം വെളിക്കിറങ്ങാൻ. മൂത്രമൊഴിക്കണമെങ്കിൽ പോലും പുറത്തുള്ള ചവറ്റുകൂനയിലേക്ക് പോകണം……’
പഠനകാലത്ത് ആലുവയിലെ ആദിവാസി ഹോസ്റ്റലിലെ ജീവിതത്തെക്കുറിച്ച് ധർമ്മപാലൻ ഓർക്കുന്നുണ്ട്. ജാതിചിന്ത മലയാളി സമൂഹത്തിൽ ഏതാഴത്തോളം തുളച്ചിറങ്ങിയിട്ടുണ്ടെന്ന് ധർമ്മപാലന്റെ അനുഭവം വ്യക്തമാക്കുന്നു.
       നോവലിലെ അമ്മയെ നോക്കൂ. തിരുവനന്തപുരം നഗരത്തിന്റെ പിൻപുറങ്ങളിലേക്ക് ഓരോ പ്രഭാതത്തിലും അവർ എത്തുന്നത് പാതാളപ്പടവുകൾ കയറിയാണെന്ന് തോന്നിപ്പോവും. സ്വതന്ത്ര്യാനന്തരവും കേരളത്തിലെ ഏറ്റവും ദരിദ്രരും അടിയാളരുമായ മനുഷ്യർ അനുഭവിച്ച, അനുഭവിക്കുന്ന ജീവിതത്തിന്റെ കയ്പും കാഠിന്യവും നാം അറിയുന്നത് അമ്മയിലൂടെയാണ്. അവർ നൂറ്റാണ്ടുകൾ ഒരുപക്ഷെ ആയിരത്താണ്ടുകൾ പഴക്കമുള്ള ഒരു മാറാവ്രണമാണ്. അടിമജീവിതം പോലും നിഷേധിക്കപ്പെട്ട (ഒരു പക്ഷെ അതിനു തയ്യാറല്ലാത്തതിനാലാവാം) ഒരു ജനതയുടെ പീഢാനുഭവങ്ങൾ കല്ലിച്ച മുതുക്കിത്തഴമ്പാണ്. മകൻ തന്നെവിട്ടു പോവുമ്പോൾ അവരതു ചെറുക്കുന്നു. മകനെ പിന്തുടർന്നുചെന്ന് പലവട്ടം അവനെ തെരുവിലെ ജീവിതത്തിലേക്കു തന്നെ തിരിച്ചു കൊണ്ടുപോകുന്നു. മകൻ തമ്പ്രാൻകളസം ധരിക്കുന്നത് കസേരയിൽ ഇരിക്കുന്നത്…..ഒന്നും അമ്മയ്ക്ക് സഹിക്കാനാവുന്നില്ല. തന്റെ പേരക്കിടാവിനെ കുപ്പയിലെ അന്നം തീറ്റിക്കാൻ അവർ ശ്രമിക്കുന്നു. ഇതൊക്കെയും വ്യവസ്ഥിതിയിലുള്ള വിശ്വാസത്താലോ, വിധിയിലുള്ള വിശ്വാസത്താലോ ചെയ്യുന്നതാണെന്നു സാമാന്യമായി നിരീക്ഷിക്കാം. നിരൂപണം നടത്തുകയുമാവാം. എന്നാൽ വൃദ്ധയുടെ നിലവിളികളുടെ സൂക്ഷ്മഭാവങ്ങൾക്കുനേരെ മനസ്സൊന്നു തുറന്നുനോക്കൂ…. നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ഹിംസയെ, ക്രൂരതകളുടെ ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങളെ, ഹിംസയുടെ പെരുമഴ സൃഷ്ടിച്ച ഭയത്തിന്റെ ആഴങ്ങളെ, പരപ്പിനെ കണ്ടെത്തുവാൻ കഴിയും.
        നമ്മുടെ നവോത്ഥാന ശ്രമങ്ങൾ ഇടവഴികളിൽനിന്നും രാജപാതകളിൽനിന്നും ക്ഷേത്രകവാടങ്ങളിൽനിന്നും ജാതിയെ തുരത്തിയിരിക്കാം. എന്നാൽ ജാതി ഏതു സുരക്ഷിത താവളത്തിലേക്കാണ് പിൻവാങ്ങിയതെന്ന് അറിയാത്തവർ നോവലിലെ ധർമ്മപാലൻ എന്ന ..എസ്സുകാരനെ കാണുമ്പോൾ അതു തിരിച്ചറിയും. ധർമ്മപാലൻ ആവുന്നതിനു മുമ്പ് അയാൾ അനുഭവിച്ച ജീവിതത്തിന്റെ കാഠിന്യവും ധർമ്മപാലന്റെ സഹനങ്ങളുടെ ആഴങ്ങളും നമുക്കുനേരെ തന്നെ പിടിച്ച കണ്ണാടികളിലാണ് തെളിയുന്നത്.
നൂറു സിംഹാസനങ്ങൾ ഒരു നായാടിക്കഥയല്ല എന്നറിയുന്നതുപോലെ പ്രാധാന്യമുള്ള കാര്യമാണ് അത് നമ്മുടെ ഭൂതകാലത്തെ ആവിഷ്കരിക്കുന്ന ഒരു  കൃതിയല്ല എന്നറിയുന്നതും. 1982ലാണ് പ്രജാനന്ദ സ്വാമി സമാധിയാകുന്നത്. മൂന്നോ നാലോ വർഷത്തിനു ശേഷമാണ് ധർമ്മപാലൻ സർവ്വീസിലെത്തുന്നത്. എന്നുവെച്ചാൽ അയാൾ ഇപ്പോഴും സർവ്വീസിൽ ഉണ്ടായിരിക്കണം. നമ്മുടെ ജാതിക്കെറുവുകളുടെ ഇരയായി പരിഹാസപാത്രമായി ഓരോ നിമിഷവും അവഹേളിതനായി……..
എന്നാൽ ഇതിനേക്കാൾ അയാളെ അലട്ടുന്ന വേദനിപ്പിക്കുന്ന  ഒരു പ്രശ്നമുണ്ട്. ഗുരുവായ പ്രജാനന്ദനു നൽകിയ, പാലിക്കാനാവാതെപോയ വാക്കാണത്.
അമ്മയെ വിടരുത് കേട്ടോ…… അവളെ ഒപ്പം കൂട്ടിക്കോഎന്തുവന്നാലും അവളെ കൈവിടരുത്……. …….’ അവസാന കൂടിക്കാഴ്ചയിൽ പ്രജാനന്ദ സ്വാമി ധർമ്മപാലനോട് പറയുന്നുണ്ട്.
കാപ്പനെ ധർമ്മപാലനിലേക്കു പരിവർത്തിപ്പിച്ച പ്രജാനന്ദനിലെ സാമൂഹ്യപ്രവർത്തകനെയും പൊളിറ്റീഷ്യനെയും തിരിച്ചറിയുവാൻ ശേഷിയുള്ള ഒരു വായനക്കരനെ സംബന്ധിച്ചിടത്തോളം സ്വാമിയുടെ വാക്കുകളുടെ പൊരുൾപേരുപോലും വ്യക്തമല്ലാത്ത അമ്മയുടെ സാമൂഹ്യമാനം വ്യക്തമാണ്. ഗുരുവചനത്തിന്റെ സാമൂഹ്യമാനങ്ങൾ തിരിച്ചറിയുവാൻ കഴിവുള്ള ശിഷ്യൻ തന്നെയായിരുന്നു ധർമ്മപാലനെന്ന് ഇന്റർവ്യൂ സമയത്തെ അയാളുടെ വാക്കുകൾ വ്യക്തമാക്കുന്നു. ധർമ്മപാലന്റെ നിഴലുപോലും പിന്നീട് എങ്ങും കാണുന്നേയില്ല. ഗുരുവിന്റെ വാക്കുകൾ അതിന്റെ ഉപരിപ്ലവതലത്തിൽ പോലും പ്രാവർത്തികമാക്കാൻ കഴിയാത്തവിധം വ്യവസ്ഥിതിയാൽ ഹൈജാക്ക് ചെയ്യപ്പെടുകയോ നിശ്ചേതനാക്കപ്പെടുകയോ ചെയ്ത ധർമ്മപാലനെയാണ് നോവലിലുടനീളം കാണുന്നത്. അതു തന്നെയായിരിക്കണം ധർമ്മപാലന്റെ ഏറ്റവും കടുത്ത ദുഃഖം.

    നമ്മുടെ രാഷ്ട്രീയ വിപ്ലവ പ്രവർത്തനങ്ങളും സാമൂഹ്യപരിവർത്തന ശ്രമങ്ങളും ചരിത്രഗവേഷണങ്ങളും കടന്നുചെല്ലാത്ത ഇടങ്ങളിലെ ജീവിതവുമായി ചില കൃതികൾ ഇടയ്ക്ക് ഉയർന്നുവരുന്നു. മേല്പറഞ്ഞ പ്രവർത്തനങ്ങൾ കടന്നുചെന്ന ഇടങ്ങളെ സംബന്ധിച്ച നമ്മുടെ ധാരണകളിലെ, അവകാശവാദങ്ങളിലെ പിശകുകൾ തിരുത്തുവാൻ നൂറുസിംഹാസനങ്ങൾപോലെയുള്ള കൃതികൾ കാരണമാകുന്നു. ജയമോഹന്റെ പുസ്തകം മലയാളിയുടെ എഴുത്തിൽ, വായനയിൽ,സമൂഹത്തെ സംബന്ധിക്കുന്ന ചിന്തകളിൽ ചില തകർക്കലുകളും പുതുക്കിപ്പണിയലുകളും ആവശ്യപ്പെടുന്നുണ്ട്

നൂറു സിംഹാസനങ്ങൾ
നോവൽ
ജയമോഹൻ